Thursday 28 October 2010

നവജനാധിപത്യ പ്രസ്ഥാനത്തിന്റെ അഭ്യർത്ഥന.

 അയോധ്യ വിധി നിർഭാഗ്യകരം:
                 (നവജനാധിപത്യ പ്രസ്ഥാനം..എൻ ഡി എം.)
ബാബറി മസ്ജിദ് നിലനിന്ന അയോധ്യയിലെ ഭൂമി മൂന്നായി പങ്കുവെക്കാനുള്ള
അലഹബാദ് ഹൈക്കോടതിവിധി തികച്ചും നിർഭാഗ്യകരമാണന്ന് നവജനാധിപത്യ
പ്രസ്ഥാനം വിലയിരുത്തുന്നു.രാഷ്ട്രം ഒറ്റക്കെട്ടായി അപലപിച്ച ബാബറിമസ്ജിദ്
തകർത്ത് രാമക്ഷേത്രം നിർമ്മിച്ച ദേശവിരുദ്ധരും മതതീവ്രവാദികളുമായ സംഘ-
പരിവാറിന്റ നടപടിയെ ശരിവെക്കുന്നതാണ് ഈ വിധിയെന്നത് ഖേദകരമാണ്.
തെളിവുകളുടേയും ചരിത്ര വസ്തുതകളുടേയും ആധാരമാക്കി രാജ്യത്ത് നിലവിലുള്ള
ഭരണഘടനയുടെയും നിയമങ്ങളുടേയും അടിസ്ഥാനത്തിൽ തീർപ്പുകൽ‌പ്പിക്കുന്നതിനു
പകരം വിശ്വാസത്തെ നിയമവൽക്കരിക്കുന്നതിലൂടെ നീതിന്യായവ്യവസ്ഥയിൽ തെറ്റായ്
കീഴ്വഴക്കമാണ് സൃഷ്ഠിക്കപ്പെടുക.സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ ഇരു വിഭാഗങ്ങളും
തീരുമാനിച്ചിരിക്കെ,ഉന്നത നീതിപീഠത്തിൽ നിന്നും നീതിപൂർവമായ തീരുമാനമുണ്ടാകുമെന്ന്
പ്രത്യാശിക്കാൻ മാത്രമേ ജനാധിപത്യത്തിൽ വിശ്വാസമർപ്പിക്കുന്ന ജനങ്ങൾക്കു കഴിയൂ.
അതേ സമയം കോടതിവിധിയോട് സഹിഷ്ണുതയോടെയും സംയമനത്തോടെയുമുള്ള
പ്രതികരണം ഇന്ത്യൻ ജനതയ്ക്ക് ജനാധിപത്യത്തിലും നീതിന്യായവ്യവസ്ഥയിലുമുള്ള
വിശ്വാസമാണ് ഉയർത്തി കാട്ടുന്നത്.അയോധ്യ കോടതി വിധി മുതലാക്കി,സംഘ-
പരിവാറ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതുപോലെ മറ്റ് ആരാധനാലയങ്ങൾ,‘തർക്ക മന്ദിര’ങ്ങളും
‘തർക്ക ഭൂമി’കളുമാക്കി കൈയ്യടാക്കാനും,സംഘർഷങ്ങൾ സൃഷ്ഠിക്കുവാനുമുള്ള നീക്കങ്ങൾ
തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം.ഇന്ത്യയിലെ മുഴുവൻ
ആരാധനാലയങ്ങളുടെ കാര്യത്തിലും1947-ആഗസ്റ്റ് 15 ലെ തൽ സ്ഥിതി നിലനിർത്താൻ
കർശന നടപടികൾ സ്വീകരിച്ചില്ലങ്കിൽ,ഇനിയും അയോധ്യകൾ ആവർത്തിക്കപ്പെട്ടെയ്ക്കാം.
വ്യത്യസ്ഥ ജനവിഭാഗങ്ങൾക്കിടയിൽ സാഹോദര്യവും ഐക്യവും നിലനിർത്തുന്നതിന്
അത്തരം നീക്കങ്ങൾ നടത്തുന്നതു തടയാൻ ജനാധിപത്യ-മതേതര വിശ്വാസികൾ ജാഗ്രത
പുലർത്തണമെന്ന് എൻ ഡി എം സംസ്ഥാന സമിതി അഭ്യർത്ഥിക്കുന്നു.
(സണ്ണി എം കപിക്കാട്,കെ.കെ.കൊച്ച്,കെ.സുനിൽകുമാർ)